ന്യൂജേഴ്സി: ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കടക്കാനിരിക്കെ ബ്രസീൽ ആരാധകർക്ക് ആശ്വാസ വാർത്ത. പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ താരം നെയ്മറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.
വലതുകാലിലെ പേശികൾക്കേറ്റ പരിക്ക് വിലയിരുത്തുന്നതിനായി നെയ്മറെ കഴിഞ്ഞ ദിവസം എംആർഐ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. കളിക്കാനാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ഫിസിയോതെറാപ്പിയും നടക്കുന്നുണ്ട്.
നെയ്മർ എന്ന് മുതൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ബ്രസീലിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നെയ്മർ കളിക്കാൻ സാധ്യതയില്ല. രണ്ടാമത്തെ മത്സരത്തോടെ മാത്രമേ സൂപ്പർ താരത്തിന് പൂർണ്ണ ഫിറ്റ്നസോടെ ബൂട്ട് കെട്ടാൻ സാധിക്കൂ എന്നാണ് വിവരം.
കഴിഞ്ഞ കുറച്ചുകാലമായി പരിക്കുകൾ നെയ്മറെ തുടർച്ചയായി വേട്ടയാടുന്നുണ്ട്. 2023 ഒക്ടോബറിൽ ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം ദീർഘകാലം കളിക്ക് പുറത്തായിരുന്നു. പിന്നീട് സൗദി ക്ലബ്ബിലും, അതിനുശേഷം സ്വന്തം തട്ടകമായ സാന്റോസിലേക്ക് തിരിച്ചെത്തിയപ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നു.





