ഹൂസ്റ്റൺ: കന്നി ലോകകപ്പിനെത്തിയ കരീബിയൻ കുഞ്ഞൻമാരായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ജർമനി തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ആധികാരിക തുടക്കം കുറിച്ചു. കളിയുടെ തുടക്കത്തിൽ ജർമനിയെ അല്പം വിറപ്പിക്കാൻ കുറസാവോയ്ക്കായെങ്കിലും പിന്നീട് കളം നിറഞ്ഞുകളിച്ച മുൻ ചാമ്പ്യന്മാർക്ക് മുന്നിൽ അവർക്ക് മറുപടിയില്ലായിരുന്നു.
ജർമനിക്കായി കായ് ഹാവെർട്സ് (45+5, 88) ഇരട്ടഗോൾ നേടി. ഫെലിക്‌സ് നെമെച്ചെ (6), നിക്കോ ഷ്‌ളോട്ടർബെക് (38), ജമാൽ മുസിയാല (47), നഥാനിയേൽ ബ്രൗൺ (68), ഡെനിസ് ഉൻഡാവ് (78) എന്നിവരാണ് ജർമനിയുടെ മറ്റ് സ്കോറർമാർ. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയയിലൂടെ കുറസാവോ തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തി. വെറും ഒരു ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ദ്വീപ് രാജ്യത്തെ സംബന്ധിച്ച് ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യ ഗോൾ നേട്ടമാണിത്.





